Thursday, December 8, 2022

KLCA GOLDEN JUBILEE ഒരൊറ്റ ശബ്ദം; ഒരൈക്യ ശക്തിഅമ്പതുവര്‍ഷത്തിന്‍റെ ആത്മബലത്തില്‍ കെ എല്‍ സി എ


 ഒരൊറ്റ ശബ്ദം; ഒരൈക്യ ശക്തി
അമ്പതുവര്‍ഷത്തിന്‍റെ ആത്മബലത്തില്‍ കെ എല്‍ സി എ
 
അഡ്വ ഷെറി ജെ തോമസ്
ജന. സെക്രട്ടറി , കെ എല്‍ സി എ സംസ്ഥാന സമിതി
stateklca@gmail.com

കേരളസമൂഹത്തിലെ ഏതു ചലനങ്ങള്‍ നോക്കിയാലും, അതിന് സമുദായങ്ങളുമായും സമുദായിക ഇടപെടലുകളുമായും ചങ്ങലബന്ധമുള്ളതാണ്.   അത്തരം ഒരു പശ്ചാത്തലത്തിലാണ്കേരളത്തില്‍ ലത്തീന്‍ കത്തോലിക്കരും വിവിധകാലങ്ങളില്‍ സംഘടിച്ചു പോന്നിരുന്നത്. 1972 -ല്‍ മാര്‍ച്ച് 26 ന് സംസ്ഥാനവ്യാപകമായി കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ രൂപം കൊണ്ടതിനു ശേഷം നാളിത്രയും യാതൊരു ഭംഗവും ഇല്ലാതെ വിവിധ രൂപതകളിലായി ഈ സമുദായ സംഘടന പ്രവര്‍ത്തിക്കുന്നു.  2002-ല്‍ കെആര്‍എല്‍സിസി രൂപം കൊണ്ടപ്പോഴും കെആര്‍എല്‍സിസി യുടെ നിര്‍ദ്ദേശപ്രകാരമുള്ള നിയമാവലിയില്‍ പ്രവര്‍ത്തിക്കുന്ന,  ഔദ്യോഗിക സമുദായ സംഘടനയാണ് കെഎല്‍സിഎ.  വിഷയങ്ങള്‍ ഏറ്റെടുക്കാന്‍, കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരാന്‍ ഓരോ സമുദായാംഗത്തിനും ബാധ്യതയുണ്ട്.
സമുദായത്തിന്‍റ സംഘാത മുന്നേറ്റം
19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി  സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 (1906) ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്.  
ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1891 ല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്‍റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന്  അധ്യക്ഷത വഹിച്ചത് സമുദായംമായിരുന്നു പ്രസിദ്ധ നിയമജ്ഞന്‍ സി എഫ് ലോയിഡ് ആയിരുന്നു. 1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ അങ്ങനെ ഒരു സംഘടന രൂപം കൊണ്ടു. സ്വാതന്ത്ര്യ സമരസേനാനിയും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യ സംഘാടകന്‍. 1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു.  ഷെവ. എല്‍ എം പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടണനയുണ്ടായി. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്‍റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യാമാകാനുള്ള സാധ്യതയൊരുങ്ങി. അന്ന് തിരുവിതാംകൂറില്‍ 8 ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെന്നുവേണം പറയാന്‍.
ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. അത്തരമൊരു മനോഭാവത്തിന്‍റയടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. അതേസമയം മറ്റുള്ളവര്‍ രാഷ്ട്രീയ വിലപേശലുകള്‍ നടത്തി നേട്ടങ്ങള്‍ കൊയ്തു. 1903 ല്‍ രൂപം കൊണ്ട എസ് എന്‍ ഡി പി യും 1909 ല്‍ രൂപീകൃതമായ കെ പി എം എസും 1914 ല്‍ രൂപം കൊണ്ട എന്‍ എസ് എസും അവരവരുടെ മേഖലയില്‍ സമുദായപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തിപ്പോന്നപ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ സഭാ സംവിധാനങ്ങളില്‍ മാത്രമൊതുങ്ങുകയും സമുദായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കാതാവുകയും ചെയ്തു.
സമുദായ സംഘടന
1972 മാര്‍ച്ച് 26 ന് കേരളത്തിലെ എല്ലാ രൂപതകളിലെയും അല്‍മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ എന്ന സമുദായ സംഘടന ജന്മമെടുത്തു. അതിനു നിമിത്തമായതും സംവരണവിഷയം തന്നെയായിരുന്നു. 30-11-1970 ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ പുറത്തുവിട്ട ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ വികാരം വീണ്ടും ആളിക്കത്തിച്ചത്. മറ്റു പല പൊതു സമരങ്ങളുമൊക്കെ ഈ കാലയളവില്‍ നടന്നുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെട്ടൂര്‍ കമ്മീഷന്‍റെ ചില ശുപാര്‍ശകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം ആവശ്യമില്ലെന്നും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം  ക്ളാസ് 3 യില്‍ 3 ഉം ആയി യഥാക്രമം സംവരണം വെട്ടിക്കുറക്കണമെന്നായിരുന്നു ശുപാര്‍ശ. സമുദായത്തിന്‍റ ജനസംഖ്യയെന്ന് സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 ആയിരുന്നു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ കണ്ടെത്തല്‍ വിവാദമായി. ഈ പശ്ചാത്തലത്തില്‍ സമുദായ സംഘടന കെ എല്‍ സി എ എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
ഒരു കുടക്കീഴില്‍
2002 ല്‍ കെ ആര്‍ എല്‍ സി സി രൂപീകൃതമായപ്പോള്‍ ലത്തീന്‍ സഭയില്‍ അതൊരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കി. ഏകോപനമെന്നാല്‍ എന്ത് എന്നും സമുദായ സംഘടനയെന്നാല്‍ എന്ത് എന്നും ഇന്നും മനസ്സിലാകാത്ത ജനം ഒരുപാടുണ്ട്. പക്ഷെ ഈ ഏകോപനത്തിലൂടെ സമുദായ സംഘടന കരുത്താര്‍ജ്ജിക്കാന്‍ കഴിയണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ അവിടെ രൂപം കൊണ്ടിട്ടുള്ള അല്‍മായ ശുശ്രൂഷാ സമിതികളിലൂടെ ഒരു കുടുംബത്തില്‍ ഒരാളെങ്കിലും സമുദായ സംഘടനയില്‍ അംഗമാകണം. കെ ആര്‍ എല്‍ സി സി മെത്രാന്‍മാരും വൈദീകരും സന്യസ്തരും അല്‍മായരും അടങ്ങുന്ന വേദിയാണ്. അവര്‍ക്ക് എല്ലാ സമയത്തും എല്ലാ അധികാരികളോടും പ്രതികരിക്കാനും ആവശ്യങ്ങളുന്നയിക്കാനും പരിമതികളുണ്ട്. പക്ഷെ ആ ദൗത്യം നിക്ഷിപ്തമായിട്ടുള്ളത് സമുദായ സംഘടനയിലാണ്. സമുദായ സംഘടനയെന്ന ചുമരില്‍ എഴുതാന്‍ നേതാക്കളെ സൃഷ്ടിക്കുക സമുദായ സംഘടനയുടെ ഉത്തരവാദിത്വമാണ്. പക്ഷെ ചുമരുണ്ടായാലെ എഴുതാന്‍ സാധിക്കൂ, ചുമരുണ്ടാക്കാനുള്ള ഉത്തരവാദിത്വം സമുദായംഗങ്ങളൊന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്.