വിഴിഞ്ഞം സമരത്തെത്തുടർന്ന് പോലീസ് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ്
തിരുവനന്തപുരം : വിഴിഞ്ഞം സമരത്തെ തുടർന്ന് പോലീസ് എടുത്ത മുഴുവൻ ക്രിമിനൽ കേസുകളും പിൻവലിക്കാൻ സർക്കാർ നടപടികളെടുക്കണമെന്ന് കോവളത്ത് നടന്ന കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ഭാഗ്യോദയം അധ്യക്ഷത വഹിച്ചു.
കണ്ടാൽ അറിയാവുന്ന ആളുകൾ എന്ന പേരിൽ പ്രദേശത്തെ നിരവധി ആളുകളെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്. സമരം അവസാനിച്ചപ്പോൾ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സർക്കാർ തയ്യാറാകണം. കേസുകളിൽ ഹാജരാകാൻ ഇപ്പോഴും പോലീസ് നോട്ടീസ് നൽകുകയാണ്. ഈ പ്രവണത തുടർന്നാൽ രണ്ടാം ഘട്ട സമരം ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണം ഉണ്ടാക്കുന്നില്ലെന്ന പ്രചരണം ഈ ഘട്ടത്തിൽ വിസിൽ ഏറ്റെടുത്തിരിക്കുന്നത് തീര ശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയെ സ്വാധീനിക്കാൻ എന്നും കെ എൽ സി എ സംസ്ഥാന തെക്കൻ മേഖല ക്യാമ്പ് കുറ്റപ്പെടുത്തി. കോവളത്ത് നടന്ന തെക്കൻ മേഖല ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ വിഷയം ചർച്ചയായി. വിഴിഞ്ഞത്ത് നടന്ന സമരത്തിന്റെ സമ്മർദ്ദഫലമായാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ ദിനങ്ങളുടെ വേതനം നൽകുമെന്ന് തീരുമാനിക്കാൻ സർക്കാർ തയ്യാറായത് എന്നും ക്യാമ്പ് വിലയിരുത്തി. സമരത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ മത്സ്യത്തൊഴി കർക്കും ഈ പ്രയോജനം ലഭിക്കും.
കെ. ആർ എൽ സി എ ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, കെ എൽ സി എ ജനറൽ സെക്രട്ടറി ബിജു ജോസി, ഫാ ഷാജികുമാർ, പാട്രിക് മൈക്കിൾ, രതീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു. വിൻസി ബൈജു, അനിൽ ജോസ്, ജോസഫ് കുട്ടി കടവിൽ, അഡ്വ മഞ്ജു ആർ എൽ, ഹെൻറി വിൻസന്റ്, ലെസ്റ്റർ കാർഡോസ്, ആൽഫ്രഡ് വിൽസൻ, ക്രിസ്റ്റഫർ പത്തനാപുരം, ജോഷി ജോണി എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment